Sunday, March 14, 2010

വിയര്‍പ്പ്

'കൊച്ചുണ്ണ്യേരേ ങ്ങളാ രാഗവന്‍ അവിടേണ്ടെങ്കിലൊന്നു വരാന്‍ പറയണേ'

കോലായില്‍ ചാരുകസേരയില്‍ വിശ്രമിച്ചിരുന്ന സൈദാലിക്ക മുന്നോട്ടാഞ്ഞു.

തെങ്ങ് കയറ്റവും കവുങ്ങ്‌ കയറ്റവുമാണ് രാഘവന്‍‌റ്റെ പ്രധാനതൊഴില്‍ കാലങ്ങളായി സൈദാലിക്കയുടെ തെങ്ങ്‌ കയറ്റക്കാരന്‍. മറ്റുള്ളവരുടെ തെങ്ങ് കയറ്റമില്ലാത്തസമയങ്ങളില്‍ സൈദാലിക്കയുടെ പറമ്പില്‍ വെള്ളം നനക്കല്‍ , പീടികയില്‍ പോകല്‍ തുടങ്ങിയ ജോലികളൊക്കെ ചെയ്യുന്നതും അയാള്‍ തെന്നെയായിരുന്നു.
രണ്ട്‌ വര്‍ഷം മുമ്പ്‌ ഒരു മഴക്കാലത്ത്‌ രാഘവനെ ഒരു തെങ്ങുചതിച്ച തോടെ കുറെകാലം ആശുപത്രിവാസത്തിലായി , പിന്നീട് പണിക്കു പോകാന്‍ പാടില്ലെന്ന് ഡോക്ടര്‍‌മാര്‍ വിധിച്ചു.

' മാപ്ല വിളിച്ചോ? ’

‘ രാഘവാ ആ പീട്യേ പോയി രണ്ട്‌ കിലോ പഞ്ചാര വാങ്ങീട്ട് വാ ’

‘ പഞ്ചാരേ!, അപ്പോ ന്നലെ ടൌണീന്ന് വാങ്ങ്യ അഞ്ചുകിലോയോ? '

പുറത്തുനിന്നും കയറിവന്ന കദീജുമ്മ അതിശയപ്പെട്ടു

' ഇനീപ്പോ ന്താ വാങ്ങാനുള്ളത്? '

സൈദാലിക്കയുടെ ദയനീയമായ നോട്ടം കണ്‍ട് കദീജുമ്മ കണ്ട് രാഘവനെ നോക്കി ചിരിച്ചു.

' രാഘവാ ജ്ജ്‌ പോയിട്ടാ പോസ്റ്റാപീസിന്ന് പത്തുര്‍പ്പ്യെക്ക്‌ സ്റ്റാമ്പ്‌ വാങ്ങീട്ട്‌ വാ '

നടന്നുപോകുന്ന രാഘവനെനോക്കി കദീജുമ്മ വീടിനുള്ളിലേക്ക് നടന്നു.

' ങ്ങക്കോനെന്തെങ്കിലും കൊടുക്കണേങ്കി അതങ്ങു ചെയ്താപ്പോരെ, എന്തിനാ ഓരോന്ന് ചെയ്യിപ്പിച്ച് കൊടുക്കുന്നത്?

‘ അനക്കത്‌ മനസ്സിലാവുല്ലാ '

നെടുവീര്‍പ്പോടെ സൈദാലിക്ക കസേരയിലേക്കാഞ്ഞു.

എന്‍‌റ്റെ ഉപ്പ




' അപ്പോ ന്നാള് തന്നതു കഴിഞ്ഞോ?'


പ്രീഡിഗ്രീ കാലഘട്ടത്തില്‍ രാവിലെ കോളേജില്‍ പോകുമ്പോള്‍ ,താമിയുടെ പീടികയില്‍ ചായകുടിച്ച്‌ പത്രം വായിച്ചിരിക്കുന്ന ഉപ്പ എന്നെക്കാണുമ്പോള്‍ ചോദിക്കുന്ന സ്ഥിരം ചോദ്യം. കുറച്ച് നേരം നിന്നതിനു ശേഷം തലചൊറിഞ്ഞ്‌ പിറുപിറുത്ത്‌കൊണ്ട്‌ നീങ്ങുമ്പോള്‍ പിന്നില്‍നിന്നുള്ള വിളി , ചുവന്ന നിറത്തിലുള്ള രണ്ട്‌ രൂപയോ പച്ച നിറത്തിലുള്ള അഞ്ച്‌ രൂപയോ നീട്ടും,

'ഇനി ഒരാഴ്ചത്തേക്ക്‌ ചോദിക്കരുത്‌'

************

തൃശ്ശൂരില്‍ ജോലിചെയ്തിരുന്ന കാലം അതിരാവിലെ ഓട്ടോ ഗേറ്റില്‍ നിര്‍ത്തിയാല്‍ സംശയിക്കേണ്ട ഉപ്പയായിരിക്കും , കയ്യിലൊരു ചാക്കും താങ്ങി പടികയറുമ്പോള്‍ പറയും;

' വണ്ടീല് സാധനണ്ട് ങ്ങട്ടെടുത്തോ '

പൊതിച്ച തേങ്ങ നിറച്ച ചാക്കും അരിയുടെ ചാക്കും അപൂര്‍‌വ്വമായി വാഴക്കുലയും.
വൈകീട്ട്‌ തിരിച്ചുപോകുമ്പോള്‍ സ്ഥിരം ഓര്‍മ്മിപ്പിക്കല്‍

'ന്തെങ്കിലും വേണേങ്കി പറയണം , ബുദ്ധിമുട്ടരുത്‌ '

************
മക്കള്‍ ആരും പൈസ കൊടുത്താല്‍ വാങ്ങിക്കില്ലായിരുന്നു

'ന്‍റ്റെടുത്തുണ്ട്‌ യ്യ്‌ വെച്ചൊ'

മിക്കപ്പോഴുമുള്ള ഉപ്പയുടെ മറുപടി.

********
അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍‌വ്വമായി കാണുന്ന ശൈലി ഉപ്പക്ക് നിര്‍ബന്ധമായിരുന്നു. വളരെ രസകരമായിരുന്നു ഉപ്പയുടെ ശിക്ഷാരീതി , കൈമുട്ടിനുമുകളിലാണടിക്കുക. അടി എന്നുപറഞ്ഞാല്‍ കയ്യ്‌ ശരീരത്തില്‍ തൊട്ടാല്‍ ഭാഗ്യം.

**********
എഴുപതുകളില്‍ ബാംഗ്ലൂര് ഐ.ടി.ഐ യില്‍ ജൊലിചെയ്തിരുന്ന മാമ ഒരു ദിവസം രാവിലെ ഓഫീസില്‍ പോകാന്‍ വാതില്‍ തുറന്നപ്പോള്‍ കയ്യിലൊരു ചെറിയ കടലാസുമായി ചിരിച്ചു നിന്നിരുന്ന ഉപ്പയെപ്പറ്റി എപ്പോഴും പറയും. ആ കടലാസില്‍ മാമയുടെ അഡ്രസ്സായിരുന്നു. നാട്ടിന്‍ പുറത്തുകാരനായ ഉപ്പ ആ അഡ്രസ്സെഴുതിയ കടലാസുമായി തനിച്ച് ബാംഗ്ലൂര് പറ്റി.പുതിയ സ്ഥലങ്ങള്‍ തേടിയുള്ള ഇത്തരം യാത്രകള്‍ ഉപ്പാക്കൊരു ഹരം തന്നെയായിരുന്നു.

***********
ഓര്‍മ്മ വെച്ചതുമുതല്‍ ആരുമായും ഉപ്പ കയര്‍ത്തു സംസാരിക്കുന്നതു കണ്ടിട്ടില്ലെങ്കിലും , ഒരിക്കല്‍ വാണം വിട്ടപോലെ മടാളുമായി പറമ്പിലേക്കോടി വാഴത്തോട്ടം മൊത്തം വെട്ടി നിരത്തിയതിന്‍റ്റെ കാരണം ഉമ്മക്കിന്നും അറിയില്ലത്രെ.

************

ഒരു പക്ഷെ ഭാര്യയെ ' നിങ്ങള്‍ ' എന്നുവിളിക്കുന്ന ഒറ്റ ആളെയെ ഞാന്‍ കണ്ടിട്ടുള്ളൂ , എന്റുപ്പയെ.

*************

രാഷ്‌ട്രീയമായി ഒരു കോണ്‍ഗ്രസ്സുകാരനായിരുന്ന ഉപ്പയുടെ നാട്ടുകാരായ സഖാക്കന്‍മാരുമായുള്ള ചങ്ങാത്തം എനിക്കുപോലും അതിശയം ജനിപ്പിച്ചിരുന്നു. വോട്ട്‌ ചെയ്യാന്‍ പലപ്പോഴും സഖാവ്‌ കുഞ്ഞനോടൊപ്പം പോയിരുന്ന ഉപ്പ തിരിച്ചുവരുന്നതും അവര്‍ ഏര്‍പ്പെടുത്തിയ വണ്ടികളിലായിരുന്നു.

********************
' ആരെന്തു ചോദിച്ചാലും കഴിയുന്നതും ഇല്ലെന്നു പറയരുത് ' ഇതായിരുന്നു ഉപ്പ പഠിപ്പിച്ച പ്രധാന പാഠം.

*****************

ഇവിടെ(ദുബായ്) കൊണ്ടുവരാനുള്ള ഒരാഗ്രഹം ബാക്കിയാക്കി ഉപ്പ ഞങ്ങളെ വിട്ടുപോയി ഇന്ന് ഞാന്‍ എന്‍‌റ്റെ ഉപ്പയാവാന്‍ ശ്രമിക്കുന്നു, ഞാന്‍ പകുതിപോലും മനസ്സിലാക്കാത്ത എന്‍‌റ്റെ ഉപ്പയാവാന്‍.