Saturday, September 15, 2007

നോമ്പ് തുറ

മാനുവിന്റെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ നോമ്പ് തുറക്ക് ഞങ്ങള്‍ പത്തോളം പേരുണ്ടായിരുന്നു. നേരത്തെ പുറപ്പെട്ടതിനാലും , ജീപ്പോടിച്ചിരുന്ന ചന്ദ്രന്‌ സ്പീഡ് കൂടുതലായിരുന്നതിനാലും വളരെ നേരത്തെത്തന്നെ അവരുടെ വീട്ടിലെത്തി.ഓരോരുത്തരെയായി പരിചയപ്പെടുന്നതിനിടെ മാനുവിന്റെ ഭാര്യാസഹോദരന്‍ എന്നെ കണ്ടതും വല്ലാതായി , ഞാനും.

നോമ്പ് തുറന്ന് ഭക്ഷണം കഴിക്കാനിരുന്നെങ്കിലും പത്തിരിയും കോഴിക്കറിയും , നെയ്ച്ചോറുമൊക്കെ നോക്കിയിരുന്നതല്ലാതെ കാര്യമായൊന്നും കഴിക്കാനെനിക്കായില്ല. പോയപ്പോളുള്ള സന്തോഷം വരുമ്പോള്‍ എന്റെ മുഖത്ത് കാണാതിരുന്നത് മാനു ശ്രദ്ധിച്ചിരുന്നു:

"നിങ്ങക്ക്‌ അളിയനെ അറിയാല്ലെ ? ”

"ഉം , കണ്ടിട്ടുണ്ട്”.

അതല്ലാതെ :

"ന്‍‌റ്റെ മാനൂ , ഇന്ന്‌ ഉച്ചക്കും കൂടി കുറ്റിപ്പുറത്തെ സല്‍ക്കാര ഹോട്ടലില്‍ പോറാട്ടയും ബീഫ് ഫ്രൈയും എന്‍‌റ്റെ മേശപ്പുറത്ത്‌ വെച്ച ആളെ അറിയാതിരിക്കുമോ” ,എന്ന്‌ പറയാനാവില്ലല്ലോ!!.

Monday, June 25, 2007

വിരുന്നുകാര്‍

ബന്ധുക്കള്‍ വീട്ടില്‍ വരുന്നതിഷ്ടമാണെങ്കിലും ,അകന്ന ബന്ധുക്കളേയും , മാന്യന്‍മാരായ അടുത്തബന്ധുക്കളേയും അപേക്ഷിച്ച്‌ ,അലവലാതികളായ അടുത്തബന്ധുക്കളുടെ സന്ദര്‍ശനമായിരുന്നു എനിക്ക് കൂടുതലിഷ്ടം.


അകന്ന ബന്ധുക്കള്‍ കൊണ്ടു വരുന്ന പലഹാരങ്ങള്‍ക്ക്‌ ഗുണനിലവാരം കൂടുമെങ്കിലും , അവര്‍ കൊണ്ടുവന്നത് അവര്‍ക്ക് തന്നെ ചായക്കൊപ്പം കൊടുക്കാറില്ല.പൊതി അഴിക്കുകപോലും ചെയ്യാതെ നേരെ പത്തായത്തിലേക്കാണ് പോകുക പിന്നീട് അടുത്ത വിരുന്നുകാര്‍ വരുമ്പോള്‍‌ മാത്രമേ പുറത്തെടുക്കൂ.

ഇനി മാന്യന്‍മാരായ അടുത്തബന്ധുക്കളാണ് വരുന്നതെങ്കില്‍‌‍;
അവര്‍ കൊണ്ടുവന്ന പലഹാരം അവര്‍ക്കുള്ള ചായക്കൊപ്പം വെക്കുമെങ്കിലും , പേരിനു മാത്രമേ ഇത്തരക്കാര്‍ കഴിക്കൂ ഫലമോ ഒന്നോ രണ്ടൊ കഷ്ണമോ / എണ്ണമോ മാത്രം എനിക്ക് കിട്ടും.ബാക്കി പത്തായത്തിലേക്ക് പോകും.

എന്നാല്‍;
അലവലാതികളായ അടുത്ത ബന്ധുക്കള്‍ വന്നാല്‍ , മുന്നില്‍ കൊണ്ടുവെക്കുന്ന പലഹാരത്തിന്‍റെ മുക്കാല്‍ ഭാഗവും ഒരു കൂസലുമില്ലാതെ അവര്‍ അകത്താക്കും.ബാക്കിവരുന്ന കാല്‍ ഭാഗം ഒരിക്കലും ഉമ്മ പത്തായത്തിലേക്ക്‌ വെക്കാറില്ല , പകരം അത്‌ ഞങ്ങള്‍ക്ക്‌ തരും , ഇതുകൊണ്ടാണ്‌ ഇവരുടെ സന്ദര്‍ശനം എനിക്കേറ്റവും ഇഷ്ടവും.

ഇത്തയുടെ കല്യാണത്തിന്‌ കുറച്ച്‌ ദിവസങ്ങളെ ബാക്കിയുള്ളൂ.
രണ്ട്‌ ദിവസമായി നൗഷാദും അമ്മായിയുമൊക്കെ വീട്ടില്‍ ഉള്ളതിനാല്‍ ഞാനും നല്ല സന്തോഷത്തിലായിരുന്നു. വരാന്‍ പോകുന്ന അളിയന്‍‌റ്റെ അനിയന്‍ കാണാന്‍ വരുന്നതിനാല്‍ ഉമ്മയും , അമ്മായിയുമൊക്കെ അടുക്കളയില്‍ പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലും.പത്തുമണിയോടെ മൂന്നാമന്‍ അവറാനിക്കയോടൊപ്പം അവര്‍ വന്നു.

വിരുന്നുകാര്‍ വന്ന് കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഉമ്മ പലഹാരങ്ങള്‍ മേശമേല്‍ നിരത്തി.പലഹാരങ്ങളുടെ കൂട്ടത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പുഴുങ്ങിയ കോഴിമുട്ട കണ്ട്‌ ഞാന്‍ കോരിത്തരിച്ചു.
മേശപ്പുറത്തിരിക്കുന്ന പലഹാരപ്പാത്രങ്ങളുടെ ഇടയില്‍ വെളുത്തപാത്രത്തിലിരിക്കുന്നപുഴുങ്ങിയ ആറ് മുട്ടകള്‍ കണ്ട് , ഞാനും നൗഷാദും ആദ്യം തന്നെ കരാര്‍ ഉറപ്പിച്ചു ,

രണ്ടെണ്ണം വന്നവരെടുക്കും , ബാക്കി നാല്‌ ; മൂന്നെണ്ണം എനിക്കും , ഒന്ന് നൗഷാദിനും.
ഇത്തിരി കടുത്ത കരാറല്ലെടാ ഇതെന്ന്‌ അവന്‍‌റ്റെ മുഖത്തുനിന്നും മനസ്സിലാക്കിയ ഞാന്‍ , മറ്റ്‌ വിഭവങ്ങളില്‍ കുറവ്‌ ‌ നിരത്താമെന്ന്‌ കൈ ആങ്ങ്യത്തില്‍ ധരിപ്പിച്ച് തൃപ്തനാക്കി.

ഓരോ നിമിഷങ്ങള്‍ കടന്ന്‌ പോകുമ്പോഴും , ഒന്നും കഴിക്കാതെ ചായ മാത്രം കുടിച്ചുകൊണ്ടിരുന്ന അളിയന്‍‌റ്റെ അനിയനോടും , അവറാന്‍ കാക്കയോടും എനിക്കും നൗഷാദിനും വളരെ ബഹുമാനം തോന്നി.
മേശപ്പുറത്തിരിക്കുന്ന മുട്ടപാത്രത്തിന്‌ ഒരനക്കവും തട്ടാതിരുന്നപ്പോള്‍ , വാതിലിന്‌ മറവില്‍ , ഒരറ്റത്ത്‌ നിന്നിരുന്ന നൌഷാദിനോട്‌ മറുവശത്ത്‌നിന്നും കണ്ണുകോണ്ട്‌ ഞാന്‍ കരാര്‍ പുതുക്കി:

“ അനക്കൊന്നും ഒന്നും , എനിക്കഞ്ചും”

സുഖവിവരങ്ങളന്വേഷിക്കാന്‍ , അടുക്കളയില്‍ നിന്നും വന്ന ഉമ്മ, പലഹാരപ്പാത്രങ്ങള്‍ വെച്ചിരുന്ന അതേ അവസ്ഥയിലിരിക്കുന്നത് കണ്ടു.

“ എന്തായിത് , ഇതുശരിയാവില്ല , അതൊക്കെ കഴിക്കാനാ വെച്ചിരിക്കുന്നത്‌ , കഴിക്ക്..കഴിക്ക്..”.

നിര്‍ബന്ധത്തിന്‌ വഴങ്ങി , അവരുടെ കൈകള്‍ മുട്ടപാത്രത്തില്‍ കയറിയിറങ്ങി.ഈ പ്രവൃത്തി തുടര്‍ന്നത് ഞാന്‍ സങ്കടത്തോടെ നോക്കിനില്‍ക്കുമ്പോഴും നൌഷാദിന്‍റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല.പാത്രത്തിലെ അവസാനത്തെ ഒരു കോഴിമുട്ട കണ്ട് , നൗഷാദുമായുള്ള കരാര്‍ ഞാന്‍ വീണ്ടും പുതുക്കി:

“ ടാ , അതെനിക്കാ ട്ടാ ”

ചായകുടി കഴിഞ്ഞവര്‍ക്ക് വെള്ളം കൊടുക്കാന്‍ വേണ്ടി ഉമ്മ എന്നെ അകത്തേക്ക്‌ വിളിച്ചു.
രണ്ടുകയ്യിലും വെള്ളപ്പാത്രവുമായി അടുക്കളയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ നൗഷാദെന്നെ ദയനീയമായി നോക്കി

“ അതും പോയെടാ ”.

മേശപ്പുറത്ത്‌ വെള്ളം വെക്കുമ്പോള്‍ , മുട്ടപാത്രത്തിലിരുന്ന അവസാനത്തെ മുട്ട അവറാനിക്കയുടെ വലതുകയ്യില്‍ കിടന്നുരുളുന്നത്‌ ദു:ഖത്തോടെ ‍ ഞാന്‍ നോക്കിനിന്നു.ഓരോ പാത്രം മേശമേല്‍നിന്നുമെടുക്കുമ്പോഴും ഒരു തരിപോലും ബാക്കിവെക്കാതെ മുഴുവന്‍ അകത്താക്കിയ അവറാനിക്കയെ ഞാന്‍ പ്രാകിക്കൊണ്ടിരുന്നു.

' പണ്ടാറക്കാലന്‍ വയറിളകി ചാവട്ടെ! '

അവസാനത്തെ പാത്രവും അടുക്കളയില്‍ കൊണ്ടുവെച്ച ഞാന്‍ , പുറം തിരിഞ്ഞുനിന്ന്‌ പപ്പടം ചുട്ടിരുന്ന ഉമ്മാടേയും ചുമരിന്‍‌റ്റേയും ഇടയിലൂടെ കയ്യെത്തിച്ച്‌ ഒരു പപ്പടം എടുത്തു.

" ഠേ!!" ,

തിളച്ച എണ്ണയില്‍ മുക്കിയ , പപ്പടകോല്‍ കുപ്പായമിടാത്ത എന്‍‌റ്റെ പുറത്ത്‌ വീണു:

" തിന്നാനുള്ളത്‌ മേശമേല്‍ തരും ഇനി ഇങ്ങനെ ചെയ്യരുത്‌ ”.

വേദനകൊണ്ട് പുളഞ്ഞ് പുറത്തുള്ള പത്തായപുരയുടെ പടിയിലിരിക്കുന്ന സമയത്താണ് , രണ്ട് ദിവസമായി അടിയായിരുന്ന ഇത്തയുടെ വരവ് :

" നന്നായി , അനക്കത് വേണം "

അടുക്കളയില്‍ അമ്മായിയുമായി സഹതപിക്കുന്ന ഉമ്മയുടെ ശബ്ദം ജനലിലൂടെ കേട്ട ഞാന്‍ കൂടുതല്‍ സഹതാപത്തിനായി അടുത്തേക്ക് ചെന്നു.

" ങ്ങട്ട്‌ വാടാ അനക്ക് വെച്ചിടുണ്ട് , ഇനിയെങ്ങാനും അങ്ങിനെ ചെയ്താല്‍‍ മറ്റെ പുറവും പൊളിക്കും ".

പ്രതിഷേധാര്‍ഥം ഒന്നും കഴിക്കാതെ കിടന്ന് മയക്കത്തിലായ ഞാന്‍ ചെറിയ ആളനക്കം കേട്ടുണര്‍ന്നു. ഉമ്മ എന്‍‌റ്റെ പൊള്ളിയ മുറിയില്‍ വെളിച്ചെണ്ണ പുരട്ടുന്നത് പാതിമയക്കത്തില്‍ ഞാന്‍ അറിഞ്ഞു.
കുനിഞ്ഞിരുന്ന് പുരട്ടുന്ന ഉമ്മയുടെ കണ്ണീര്‍ പുറത്തെ മുറിയുടെ മുകളില്‍ വീണ്‌ നീറിയപ്പോഴും ഞാന്‍ അനങ്ങാതെ തന്നെ കിടന്നു , ഞാനുണര്‍ന്നതറിഞ്ഞാല്‍ ഉമ്മ എണീറ്റ് പോകുമെന്നെനിക്കറിയാമായിരുന്നു.

Monday, February 19, 2007

ജയശങ്കര്‍‍

ജയശങ്കര്‍ ,അറിയുന്നുവോ നിന്നെ
ചിലപ്പോഴെങ്കിലും ഓര്‍ക്കുന്നത്?

നായക്കാട്ടത്തിന്‍റ്റെ മലയാളം ക്ലാസ്സില്‍,
മാഷിടയ്ക്ക് പുറത്തുപോയ തക്കത്തിന്‌,
നീ ഉള്‍പ്പെടാത്ത
ഞങ്ങളുടെ ചര്‍ച്ച

ഉമക്കോ , ശോഭക്കോ ഡമ്പ്‌ കൂടുതല്‍?

ശബ്ദം കേട്ട്,
9B യില്‍ ജീവശാസ്ത്രം പഠിപ്പിച്ചിരുന്ന 'സ്ക്രൂജ്‌'
വന്നപ്പോള്‍
തത്‍കാലം നിര്‍ത്തിയ ചര്‍ച്ച
സക്രൂജ് പോയപ്പോള്‍ വീണ്ടും തുടങ്ങിയത്.

നായക്കാട്ടത്തോടുള്ള
സ്ക്രൂജിന്‍‌റ്റെ പരാതിയില്‍
ചൂരല്‍ കഷായം തുടങ്ങിയപ്പോള്‍ ,
നീ കൈ കാണിച്ചില്ല.

“അത്രക്കായോ”

ആക്രോശത്തോടെ ,
നിന്‍റെ തുട അടിച്ചുപൊട്ടിച്ചത്‌,
പൊട്ടിയ വടി വലിച്ചെറിഞ്ഞ്‌ ,
വീണ്ടും നായക്കാട്ടം...

കരയാതെ ,
തളര്‍ന്ന നീ
ഞങ്ങള്‍ക്കൊരു
പരിചയായി,

ഇന്നു ഞാന്‍ കരയുന്നു ജയാ
എന്‍‍റ്റെ തുടയിലെ‍
വേദനയാല്‍.

Friday, February 02, 2007

ഉമ്മയും ഉമ്മയുടെ ഒരു കഥയും.



ഇരിമ്പിളിയത്തേക്കും മറ്റുമുള്ള യാത്രകളില്‍ സന്തത സഹചാരിയായിരുന്ന എനിക്ക് ഉമ്മ കഥകള്‍ പറഞ്ഞുതരുമായിരുന്നു. മിക്കപ്പോഴും ആവര്‍ത്തിച്ചതിനാലാണോ എന്തോ എപ്പോഴും ഓര്‍മ്മ നില്‍‌ക്കുന്ന ഉമ്മയുടെ കഥകളില്‍ ഒന്നാണ് , ' എന്തിനെയും ചെമ്പെന്ന് കരുതണം '


ഒരിക്കല്‍ ഒരു രാജാവ്‌ തന്‍റെ പുത്രനെ പരീക്ഷിക്കാന്‍ തീരുമാനിച്ച് മകനൊരു വാളും കയ്യില്‍ കൊടുത്ത് തന്നോടൊപ്പം പോകുവാന്‍ കല്‍‌പ്പിച്ചു. കുറെ നടന്നവര്‍ ഒരു വാഴതോട്ടത്തിലെത്തി.

" കുമാരാ , ഈ 100 വാഴകളില്‍ ഒന്നിലെ പിണ്ടിക്ക്‌ പകരം ഞാന്‍ ചെമ്പ്‌ കമ്പി കയറ്റി വെച്ചിരിക്കുന്നു"

മകന്‍ :"അതിന്‌ ഞാനെന്തു വേണം?"

"നീ ഒറ്റ വെട്ടിന്‌ ഒരോ വാഴയും രണ്ടാക്കി പിളര്‍ക്കണം , ഒരു വെട്ടേ പാടുള്ളു , അല്ലെങ്കില്‍ നീ തോറ്റു"

പരീക്ഷണത്തില്‍ വിജയിക്കാനായി കുമാരന്‍ വാളുമായി തോട്ടത്തിലേക്കിറങ്ങി. ആദ്യത്തെ വാഴക്കുള്ളില്‍ ചെമ്പുണ്ടെന്ന് കരുതി ശക്തിയായി ആഞ്ഞുവെട്ടി. വാഴക്കുള്ളില്‍ ചെമ്പില്ലാത്തതിനാല്‍ വാഴ രണ്ടായി പിളര്‍ന്നെങ്കിലും , വെട്ടിന്‍‌റ്റെ ശക്തിയാല്‍ കുമാരനും വാഴക്കൊപ്പം താഴെ വീണു.

പുറത്ത് കാഴ്ചക്കാരായിരുന്ന രാജാവും പരിവാരങ്ങളും ഇതുകണ്ടാര്‍ത്തു ചിരിച്ചു.ക്ഷുപിതനായ കുമാരന്‍ പരീക്ഷണത്തില്‍ വിജയിക്കനായി ഓരോ വാഴയും ഒറ്റ വെട്ടിനു രണ്ടായി പിളര്‍ത്തിക്കൊണ്ടിരുന്നു ഒപ്പം കുമാരനും താഴെവീണുകൊണ്ടിരുന്നു. തൊണ്ണൂറ്റൊമ്പത് വാഴയിലും ഇതു തുടര്‍ന്ന കുമാരന്‍ നൂറാമത്തെ വാഴയുടേ അടുത്തെത്തി.

രാജാവ് തന്നെ കളിയാക്കാനാണീ പരീക്ഷണം നടത്തുന്നതെന്നും വാഴയില്‍ ചെമ്പൊന്നും ഉണ്ടാകില്ലെന്നും കരുതി ശക്തമായി വെട്ടാന്‍ ഓങ്ങിയ വാള്‍ പിന്‍‌വലിച്ച് കുമാരന്‍ ഒരു വാഴമുറിയാന്‍ പാകത്തില്‍ വെട്ടി. കഷ്ടമെന്ന് പറയട്ടെ വാഴയില്‍ ചെമ്പുണ്ടായിരുന്നതിനാല്‍ വാഴ മുറിഞ്ഞില്ലെന്ന് മാത്രമല്ല കുമാരന്‍‌റ്റെ കൈ നന്നായി വേദനിക്കുകയും ചെയ്തു , വാഴ മുറിയാത്തതിനാല്‍ കുമാരന്‍ പരീക്ഷണത്തില്‍ തോല്‍‌ക്കുകയും ചെയ്തു.

ഇതും പറഞ്ഞുമ്മ ചിരിക്കും.

" ആ മകന്‌ അതില്‍ ചെമ്പുണ്ടായിരുന്നെന്ന്‌ കരുതിയിരുന്നെങ്കില്‍ വിജയിക്കാമായിരുന്നില്ലെ ,അതിനാല്‍ എന്തിനെയും ചെമ്പെന്ന് കരുതണം"